Tuesday, 22 October 2019

മാ നിഷാദ

ആ സ്നേഹം അതേപോലെ എന്നിലേക്കു വരണമെങ്കിൽ അവൾ ഇല്ലാതെയാവണം എന്നൊരു തോന്നൽ എന്നിൽ ദിനംപ്രതി വർധിച്ചു വന്നു. പലപ്പോഴും അവളെ കൊല്ലണം എന്ന ലക്ഷ്യത്തോടെ പേന എടുക്കുമായിരുന്നു. പക്ഷേ സഞ്ജയ് തന്റെ ജീവനെപ്പോലെയാണ് കൃഷ്ണയെ സ്നേഹിക്കുന്നത് എന്നു തോന്നി. അവൾ ഇല്ലാതെയായാൽ, അതിന് കാരണക്കാരി ഞാനാണെന്നറിഞ്ഞാൽ, അവൻ എന്നെ ഒരിക്കലും സ്നേഹിക്കില്ല. അവൾ ജീവനോടെയുണ്ടെങ്കിൽ എനിക്കു മന:സമാധാനവുമില്ല.
ഒടുവിൽ 'തേപ്പ്' എന്ന മനോഹരമായ ആ കല നടപ്പിലാക്കാൻ ഞാൻ തീരുമാനിച്ചു.
പക്ഷേ ആദ്യം തീരുമാനിച്ചതുപോലെ ആയിരുന്നില്ല. കൃഷ്ണയെ ഒരു 'തേപ്പുകാരി'യായി ചിത്രീകരിക്കില്ല എന്നു വാശി പിടിച്ച ഞാൻ ഒടുവിൽ എന്താണ് ചെയ്തത്? ഞാൻ ഒരല്പം സ്വാർത്ഥയല്ലേ?
എന്നിരുന്നാലും ആ കഥ പൂർത്തിയാക്കാൻ ഞാൻ തീരുമാനിച്ചു. കൃഷ്ണ ഉപേക്ഷിച്ച് പോകുമ്പോൾ സഞ്ജയ് കുറച്ചുനാൾ വിഷമത്തിലാകുന്നു. പിന്നീട് തന്റെ ജോലിത്തിരക്കുകൾക്കിടയിൽ അവളുടെ ഓർമ്മകൾക്കു സ്ഥാനമില്ലാതാകുന്നു.അങ്ങനെ കഥ പൂർത്തിയായി. അന്നു ഞാൻ സുഖമായുറങ്ങി.
അടുത്ത ദിവസം ഞാനെന്റെ പ്രസാധകർക്ക് അതിന്റെ ഒരു കോപ്പി മെയിൽ ചെയ്തു.  മൂന്നു നാലു ദിവസങ്ങൾക്കു ശേഷം അവർ എന്നെ വിളിച്ചു. തുടക്കത്തിൽ വളരെ ശാന്തമായിട്ടാണ് അവരെന്നോട് സംസാരിച്ചത്. പിന്നീട് ശബ്ദം കടുത്തു.
"ഇങ്ങനെ ഒരു കഥയല്ലല്ലോ എഴുതാം എന്നു പറഞ്ഞത്."
"എനിക്കു കഥ മാറ്റണമെന്നു തോന്നി. ഞാൻ മാറ്റി."
"ഈ കഥ പബ്ലിഷ് ചെയ്താൽ ആരു വായിക്കും? ഇതിന് എന്തു മാർക്കറ്റുണ്ടാവും? ഇങ്ങനെയൊരു കഥയ്ക്ക് എവിടെയാണ് ഡിമാന്റ് ഉള്ളത്?"
"ഞാൻ വേറെ ഏതെങ്കിലും പബ്ലിഷിങ് കമ്പനിക്കു കൊടുത്തോളാം. നിങ്ങളുടെ സഹായം ആവശ്യമില്ല."
"അതൊന്നും നടക്കില്ല മാഡം. അന്നു കോണ്ട്രാക്ട് സൈൻ ചെയ്തതോർമ്മയുണ്ടോ? ആറു മാസത്തിനുളളിൽ ഞങ്ങൾക്കു പുതിയ നോവൽ തരാമെന്നാണ് അതിലുള്ളത്. ഇത് ഞങ്ങൾ പബ്ലിഷ് ചെയ്യില്ല. രണ്ടാഴ്ച കൂടെ സമയമുണ്ട്. അതിനുള്ളിൽ അത് കിട്ടിയിരിക്കണം."
അങ്ങനെ എനിക്കു മനസ്സിലാകാത്ത കുറേ നിയമങ്ങൾ അവർ പറഞ്ഞു, കഥ ഞാൻ തിരുത്തിയെഴുതിയേ മതിയാവൂ.

ഞാനെന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു അതു വെറും കഥയാണെന്ന്. കയീനും കൃഷ്ണയും എന്റെ സൃഷ്ടികളാണെന്ന്. ഇതു വെറും തോന്നൽ മാത്രമാണെന്ന് ഞാൻ വീണ്ടും വീണ്ടും എന്റെ മനസ്സിനോട് പറഞ്ഞു കൊണ്ടേയിരുന്നു.
ഒടുവിൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് ആ കഥ ഞാൻ പൂർത്തിയാക്കി. ചങ്ങല വളകളണിഞ്ഞ കൈകൾ കൊണ്ട്.

എല്ലാം എന്റെ തെറ്റാണ്. കേവലം ലാഭത്തിനുവേണ്ടി ക്രിയാത്മകഥയെ വിൽക്കുന്നവർക്ക് വേണ്ടി ഞാനെഴുതരുതായിരുന്നു.  ആത്മാവിന്റെ പകർത്തിയെഴുതലാണ് കല. പക്ഷേ എല്ലാം കച്ചവടമായിപ്പോയി. പറയേണ്ടിയിരിക്കുന്നു. അരുതു കാട്ടാളാ. കൊല്ലരുത്. ആരുടെയൊക്കെയോ മനസ്സിൽ അക്ഷരങ്ങളുടെ നിറമുള്ള പക്ഷികളുണ്ട്. കച്ചവടത്തിന്റെ വിഷം നിറഞ്ഞ അമ്പുകൾ കൊണ്ട് അവയെ കൊല്ലരുത്...

                                   അവസാനിച്ചു.

നന്ദി:
ദൈവത്തിനു, മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്, പ്രോത്സാഹിപ്പിക്കുന്ന കോളേജ് സുഹൃത്തുക്കൾക്ക്, ട്വിറ്ററിലെ സുഹൃത്തുക്കൾക്ക്, ഞാൻ പോലുമറിയാതെ വായിച്ചു പോകുന്ന നിങ്ങൾക്ക്, പിന്നെ എപ്പോഴോ ഈ കഥയുടെ പ്രചോദനമായവർക്ക്.

2 comments:

A Wall in Madras