കരിനാഗത്തിൻ ദ്രംഷ്ടകളേറ്റു ഞാൻ
കരിനീലയായ് കാർമേഘം പോലെയായെങ്കിലെന്നാശിച്ചു പോയ്.
എന്റെ കാല്പാദത്തിൽ ചുംബിച്ചുവെങ്കിലവർപോലുമശുദ്ധരായ് മാറുമെന്നു ഭയന്നു.
ഒരു സ്ഫടികപ്പാത്രത്തിലെയല്പം വിഷം മോന്തിയവസാനിപ്പിക്കാമെന്നുറപ്പിച്ചു ഞാൻ.
കാഞ്ഞിരനീരിന് കാളകൂടത്തെയൊന്നും ചെയ്വാനാകില്ലെന്ന് മനസ്സിലാക്കി
ആ ശ്രമത്തിലൂടെ.
ഒടുവിൽ ഞാനെഴുതിയെൻ വിധി!
എന്റെ രക്തം ഈ ഭൂമിയെ മൂടട്ടെ.
നാഡികൾ വരിഞ്ഞു മുറുകി.
ധമനികൾ വെട്ടിത്തിളച്ച്. പൊങ്ങി.
അവ അക്ഷരനദികളായ് പൊട്ടിത്തെറിച്ചു.
പക്ഷേ
മരണമുണ്ടായത് കേവലമീ മാംസവും അസ്ഥിയും കോർത്തിണക്കി ആരോ നിർമിച്ച യന്ത്രപ്പാവയ്ക്കായിരുന്നു.
അക്ഷരനദികൾ ആഴിയോട് ചേർന്നു.
അനശ്വരമായവ നിലനിന്നു.