Tuesday, 7 May 2019

പേപ്പർ

മിഥ്യ പറഞ്ഞു നിർത്തി. ഹരി സംസാരിച്ചു തുടങ്ങി. "ഫിറോസിനെയും അഭിജിത്തിനെയും കൊന്നത് ഒരാളാണെങ്കിൽ അയാൾ ഡാനിയേലിനെ കൊല്ലുമായിരിക്കും. അങ്ങനെയാണ് എങ്കിൽ ഇവർക്ക് ഒരു പൊതുശത്രു ഉണ്ടായിരിക്കും. അഭിജിത്തും ഡാനിയേലും വിങ്സിൽ ജോലി ചെയ്തവരാണ്. വിങ്സിൽ വച്ച് എന്തെങ്കിലും അസാധാരണമായി നടന്നിട്ടുണ്ടാകും. അങ്ങനെ അഭിജിത്തിന് എതിരെയോ ഡാനിയേലിനെതിരെയോ എന്തെങ്കിലും കേസുണ്ടോ എന്ന് നോക്കണം"
രാജൻ ഉടനെ,  "ഏയ് അഭിജിത്തിന് എതിരെ അങ്ങനെ ഒന്നും ഉണ്ടാവില്ല. അവൻ നല്ല പയ്യൻ ആണ്."
മിഥ്യ, "കഴിഞ്ഞ ഒക്ടോബറിലോ നവംബറിലോ അഭിജിത്തിനെ ഞാൻ അറസ്റ്റ് ചെയ്തിരുന്നു. അതു മറന്നു പോകാൻ വഴിയില്ലല്ലോ. ഒരു സന്ധ്യയുടെ കംപ്ലയിന്റ്."
"സന്ധ്യ അല്ല ശ്രുതി."
"അപ്പോൾ സാറത് മറന്നിട്ടില്ല."
"ഇല്ല മിഥ്യ. ആ കേസിലവൻ നിരപരാധി ആയിരുന്നു."
മിഥ്യ ദേഷ്യത്തോടെ, "എന്നു പറയപ്പെടുന്നു"
ഹരി ഇടപെട്ടു, "ശ്രുതി ഇപ്പോൾ എവിടെയാണ് സർ"
രാജൻ, "മരിച്ചു പോയി."
ഹരി, "എങ്ങനെ?"
രാജൻ, "ടെറസിൽ നിന്നു വീണു മരിച്ചു."
മിഥ്യ, "ടെറസിൽ നിന്ന് വീഴാൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ. അവൾ മരിച്ച സമയം അഭിജിത്ത് അവിടെ ഉണ്ടായിരുന്നു. പക്ഷേ അതൊരപകടമായി കരുതാനാണ് എല്ലാവർക്കും ഇഷ്ടം.തുടരന്വേഷണം ഒന്നും നടന്നിട്ടില്ല."
രാജൻ മിഥ്യയെ തടഞ്ഞു, "നമ്മൾ അന്വേഷിക്കുന്നത് ശ്രുതിയുടെ കേസല്ല."
മിഥ്യ അനിതയെ ഒന്നു നോക്കിയതിനു ശേഷം അവിടെ ഇരുന്നു.
അനിത, "അതൊഴിവാക്കാൻ വരട്ടെ. ശ്രുതിയുടെ ഫാമിലിയെ കുറിച്ച് ഒന്ന് അന്വേഷിക്കണം"
രാജൻ, "അന്വേഷിക്കാൻ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല മാഡം."
മിഥ്യ, "ശ്രുതിയുടെ അച്ഛൻ മരിച്ചു പോയതാണ്. അമ്മയും ഒരു സഹോദരനും ബാംഗ്ലൂരിൽ ആണ്. അയാളെ കുറച്ചു ദിവസം മുൻപ് കണ്ടിരുന്നു. 22നോ 23നോ മറ്റോ"
അനിത, "അയാൾ നാട്ടിലുണ്ടോ എന്ന് അന്വേഷിക്കണം."
മിഥ്യ ഇടയ്ക്കു കയറി, "അയാളെ ഇന്നലെ കണ്ടിരുന്നു.  സ്റ്റേഷനിൽ വച്ച്. "
അനിത, "അപ്പോൾ അയാൾ നാട്ടിലുണ്ട്. അയാളുടെ ഫോൺ ഡീറ്റയിൽസ് കളക്ട് ചെയ്യണം, ലൊക്കേഷൻ, കോൾ ഹിസ്റ്ററി എല്ലാം."
അന്നത്തെ മീറ്റിംഗ് അവസാനിച്ചു. ഹരി അവസാനം മിഥ്യയെ നോക്കിയിട്ട്, "അയാളുടെ പേരെന്താണ്?"
"ആരുടെ"
"ശ്രുതിയുടെ സഹോദരൻ!"
"സുധിയെന്നോ മറ്റോ ആണ്. സ്റ്റേഷനിൽ പോയാൽ അവിടെ നിന്ന് ഫയൽ തരും. ഞാൻ വിളിച്ചു പറയാം."
ഒരു രാത്രി കടന്നു പോയി.
31/03/2019
രാവിലെ മിഥ്യയുടെ ഫോൺ തുടരെ തുടരെ ബെല്ലടിച്ചു.
"ഹലോ, ആരാണ്?"
അപ്പുറത്ത് നിന്ന്, "ഞാൻ ഹരിയാണ്"
മിഥ്യ സംശയത്തോടെ, "എന്താണ്?"
"ഇന്ന് സ്റ്റേഷനിൽ ഞാൻ വരും. നമുക്ക് വിങ്‌സ് വരെ ഒന്നു പോകണം. പിന്നെ, സുധിയുടെ വീട്ടിലും. ഞാൻ അനിത മാഡത്തെ വിളിച്ചു പറയാം."
"ശരി"
പൊലീസ് സ്റ്റേഷൻ
മിഥ്യ, "ഹരി സർ നേരത്തെ വന്നോ?"
ഹരി, "ഇല്ല. ഞാനിപ്പോൾ വന്നതേയുള്ളൂ."
പെട്ടെന്ന് ഒരു പൊലീസുകാരൻ ഉള്ളിലേക്ക് വന്നു. മിഥ്യ, "ഇന്നത്തെ എല്ലാ കാര്യങ്ങളും നിങ്ങൾ ചെയ്താൽ മതി."
"ശരി മാഡം. ഇന്നലെ മാഡം പറഞ്ഞില്ലേ, സുധി, അയാൾ വന്നിട്ടുണ്ട്."
"അയാളോട് വരാൻ പറഞ്ഞില്ലല്ലോ"
"അയാൾ വീണ്ടും വന്നതാണ്, വസ്തുതർക്കവുമായി ബന്ധപ്പെട്ട്."
"വരാൻ പറയൂ"
"ശരി"
സുധി അകത്തേയ്ക്ക് വന്നു.
മിഥ്യ സുധിയോട്, "ഇരിക്കൂ"
സുധി ഇരുന്നു.
മിഥ്യ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി.
"ബാംഗ്ലൂരിൽ ആയിരുന്നു അല്ലെ?"
"അതേ."
"എന്താ തിരികെ വന്നത്?"
"വീടും വസ്തുവും വിൽക്കാനാണ് വന്നത്. എന്നെങ്കിലും തിരിച്ചു വന്നു ഇവിടെ താമസിക്കാം എന്നു വിചാരിച്ചതാണ്. ഇപ്പോൾ അവിടൊരു ജോലി കിട്ടി. ഇനിയിപ്പോൾ അവിടെ താമസിക്കാം എന്നു തീരുമാനിച്ചു."
"എന്നു വന്നു?"
"22നു"
"വന്നയുടനെ വീട് വിൽക്കാനുള്ളതെല്ലാം റെഡി ആയോ?"
"അത്‌ നേരത്തെ തന്നെ റെഡി ആയതാണ്. പക്ഷെ ഇവിടെ വന്നപ്പോഴാണ് വസ്തുവിലെ പ്രശ്നം"
"എവിടെയാ താമസം"
"വീട്ടിലാണ്"
"രാത്രി പുറത്തിറങ്ങി നടക്കാറുണ്ടോ?"
സുധി അല്പം സംശയത്തോടെ മിഥ്യയെയും ഹരിയെയും മാറി മാറി നോക്കി.ഹരി മിഥ്യയെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട്  സുധിയോട് ,"വിങ്‌സിൽ പോയിരുന്നോ?"
ഹരി,"24നു പോയിരുന്നു"
"അപ്പോൾ അഭിജിത്ത് അവിടെ ഉണ്ടായിരുന്നോ?"
"ഉണ്ടായിരുന്നു"
"എത്ര മണിക്ക്"
"ഏകദേശം ഒരു നാലര ആയിട്ടുണ്ടാകും. അല്ല സർ എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്?"
"അഭിജിത്ത് 24നാണ് കാണാതായത്. അയാളെ അന്ന് കണ്ടവരെ പറ്റി അന്വേഷിക്കുന്നുണ്ട്. ഇനി പറയാമോ എത്ര മണിയായപ്പോൾ അവിടെ നിന്നിറങ്ങി. എന്തിനു പോയി?"
"ഞാൻ ഏകദേശം നാലരയോടെ അവിടെ എത്തി. അഞ്ച് മിനുറ്റ് അവിടെ നിന്ന് കാണും. അഭിജിത്തിനെ കണ്ടു. വസ്തുവിനെ കുറിച്ചാണ് സംസാരിച്ചത്. അത് വാങ്ങിക്കാൻ പറഞ്ഞത് അഭിജിത്താണ്."
"ആരുമായിട്ടാണ് തർക്കം?"
"അത് പ്രതാപൻ ചേട്ടനുമായിട്ടാണ്"
"24നു രാത്രി 8 മണിക്ക് എവിടെ ആയിരുന്നു?"
"വീട്ടിലായിരുന്നു. രാത്രി ഞാനങ്ങനെ പുറത്തിറങ്ങാറില്ല."
"ഡാനിയേലിനെ അറിയുമോ? വിങ്‌സ് സെക്യൂരിറ്റി?"
"ഇല്ല"
"ഫോൺ നമ്പർ എഴുതി തന്നിട്ട് പൊയ്ക്കോ. ആരെയെങ്കിലും വിടാം."
സുധി നമ്പർ എഴുതികൊടുത്തിട്ടു പോയി. അയാൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഹരി മിഥ്യയോട്, "അയാളാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് തോന്നുന്നുണ്ടോ?"

To be continued

1 comment:

A Wall in Madras