"ആ വണ്ടിയ്ക്ക് കംപ്ലയിന്റ് വല്ലതും ഉണ്ടായിരുന്നോ എന്നു നോക്കിയോ?"
"ഇല്ല സാർ. അങ്ങനെ ഒന്നുമില്ലായിരുന്നു."
മിഥ്യ ഹരിയോടായി പറഞ്ഞു,
"നിഥിനെ ഒന്നു വിളിക്കണം. അന്നയാൾ അവിടെ എന്തൊക്കെയാണ് കണ്ടത് എന്നറിയണം. നമുക്ക് നിഥിനുമായി സംസാരിക്കാം."
നിഥിൻ അന്നു വൈകിട്ട് അഞ്ചരയോടെ സ്റ്റേഷനിലെത്തി. ചോദ്യങ്ങളെല്ലാം ചോദിച്ചത് മിഥ്യ ആയിരുന്നു.
"എപ്പോഴാണ് നിങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയത്?
"രാവിലെ ഒരു നാലുമണിയോടടുത്ത സമയത്താണ്."
"പോകുന്ന വഴിക്ക് ആ വണ്ടി കണ്ടിരുന്നോ?"
"അത് ശ്രദ്ധിച്ചില്ല."
"സ്റ്റേഷനിലേക്കു പോയത് ആരെ കൊണ്ടായിരുന്നു?"
"ചേച്ചിയും ഹസ്ബന്റും!"
"ഓക്കെ. അവരെ ഒന്നു ഫോൺ ചെയ്യാമോ?"
നിഥിൻ ഫോണെടുത്തിട്ട്, "ഇതാ മാഡം നമ്പർ"
മിഥ്യ അവരെ വിളിച്ചു. അവർ അന്നു പോകുമ്പോൾ അവിടെ വണ്ടികളൊന്നുമില്ലായിരുന്നു.
അവസാനമായി മിഥ്യ ഒരു ചോദ്യം കൂടി ചോദിച്ചു.
"അന്നു കോശി സാറിനെ വിളിക്കുമ്പോഴോ അതു കഴിഞ്ഞോ അവിടെ ആരെങ്കിലും വന്നിരുന്നോ?"
"ആ.. രണ്ടു പേരുണ്ടായിരുന്നു. ഒരാൾ മെലിഞ്ഞു താടിയുള്ള ഒരാൾ. മറ്റൊരാൾക്ക് നല്ല ഹൈറ്റുണ്ടായിരുന്നു."
"അവരുടെ സ്കെച്ച് വരയ്ക്കാൻ തക്ക ഓർമ്മയുണ്ടോ?"
"സഹായിക്കാം "
പെട്ടെന്ന് കോശി ഇടപെട്ടു.
"ഒരു സംഭവം നടന്ന് അവിടെ നാല് പൊലീസുകാര് വരുമ്പോൾ ചുമ്മാതെയാണെങ്കിലും നമ്മൾ മലയാളികൾ എത്തി നോക്കും. അതിലിപ്പോളിത്ര അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല."
"രാവിലെ അഞ്ചരയ്ക്കും ആറുമണിയ്ക്കും ഇടയ്ക്കാണ് ഈ പറയുന്ന നാലു പൊലീസുകാര് അവിടെ ചെല്ലുന്നത്. ആ സമയത്ത് ആ വഴിയിൽ വരാൻ സാധ്യതയുള്ളവർ ചുരുക്കമാണ്. അവിടെ പുല്ല് വളർന്ന് കാടുപോലെ കിടക്കുകയാണ്. അതുകൊണ്ടു തന്നെ അവരെ സംശയിക്കണം"
നിഥിനോടായി,"അവരെന്തെങ്കിലും ചോദിക്കുകയോ മറ്റോ ചെയ്തോ?"
"ഇല്ല. ഞാൻ നിന്ന ഭാഗത്തു നിന്നാണ് അവർ വന്നത്. പൊലീസ്കാരെ കണ്ടപ്പോൾ അവർ തിരിച്ചുപോയി."
"കുറച്ചുകൂടി വിശദമായി പറയുമോ?"
തുടരും..
