അടുത്ത ദിവസം തന്നെ മിഥ്യയുമായി കേസിനെ സംബന്ധിച്ചു ഒരു ചർച്ച നടത്തി. അനിത, ഹരി,മിഥ്യ എന്നിവർ മാത്രമായിരുന്നു ആ ചർച്ചയിൽ ഉണ്ടായിരുന്നത്. ഹരി സംസാരിച്ചു തുടങ്ങി.
" കഴിഞ്ഞ മാസം ഇരുപത്തിയൊമ്പതിന് രാവിലെ അഞ്ചര മണിയോടെയാണ് ഈ ട്രക്കിനെക്കുറിച്ച് ഒരാൾ എസ് ഐക്ക് ഫോൺ ചെയ്തു പറയുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്നു മടങ്ങുകയായിരുന്ന അയാളുടെ കാർ ഈ ട്രക്കുമായി കൂട്ടിയിടിച്ചു. അയാൾ പുറത്തിറങ്ങി നോക്കിയപ്പോൾ ആ ട്രക്കിന്റെ പിൻവശത്തായി റോഡിൽ രക്തം കിടക്കുന്നതായി കണ്ടു. അതിൽനിന്നു പിന്നെയും രക്തം പോകുന്നുണ്ടായിരുന്നു. അയാൾ ഉടൻ തന്നെ എസ് ഐയെ വിളിച്ചു."
"എസ്ഐയെ ആണോ വിളിച്ചത്?" മിഥ്യ ചോദിച്ചു.
"ആ. അതെ അയാൾ കോശിയുടെ ഒരു സുഹൃത്താണ്."
"അയാളുടെ പേരെന്താണ്?"
"നിഥിൻ. അഡ്രസ്സും ഫോൺ നമ്പറും വാങ്ങിയതിനു ശേഷമാണ് അയാൾ പോയത്. പൊലീസെത്തുമ്പോൾ അയാളവിടെ ഉണ്ടായിരുന്നു."
"വണ്ടിയുടെ ഓണറെ കണ്ടുപിടിക്കാൻ ശ്രമം നടത്തിയിരുന്നോ?"
"അതൊരു കൺസ്ട്രക്ഷൻ കമ്പനിയുടെയാണ്. ഇരുപത്തിയാറിന് അവരുടെ സൈറ്റിൽ നിന്ന് അത് മോഷണം പോയതാണ്. അവരോട് വിശദമായി ചോദിച്ചതാണ്. മറുപടിയിൽ വലിയ കുഴപ്പമുണ്ടെന്നു തോന്നിയില്ല. വേണമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാമല്ലോ?പക്ഷേ എന്റെ സംശയം അതല്ല പത്ത് പതിനഞ്ചു ശവങ്ങളുള്ള ഒരു വണ്ടി എന്തുകൊണ്ടാണ് എല്ലാവർക്കും കാണാവുന്ന രീതിയിൽ ഉപേക്ഷിച്ചിട്ടു പോയത്.?"

No comments:
Post a Comment