ഇങ്ങനെയുള്ള കഥകളിൽ സാധാരണ ഒരു വ്യക്തിയ്ക്ക് ആത്മാർത്ഥ പ്രണയമായിരിക്കും. അങ്ങനെയാണ് പറയുന്നത്. പക്ഷേ ആത്മാർത്ഥ പ്രണയമാണെങ്കിൽ താൻ സ്നേഹിക്കുന്നു എന്നു വാദിക്കുന്ന ആളെ കൊല്ലാൻ കഴിയുമോ? സംശയങ്ങൾ മരിക്കുന്നില്ല. എന്തൊക്കെയായാലും അങ്ങനെ ഒരു പരിവേഷം കഥയ്ക്കു കൊടുക്കാൻ തീരുമാനിച്ചു. പക്ഷേ അതിനെ ആത്മാർത്ഥ പ്രണയം എന്നു പറയാൻ എന്റെ മനസ്സാക്ഷി സമ്മതിക്കില്ല.
ഒരാൾക്ക് അല്പം ഗൗരവമേറിയ പ്രണയം. ഒരു തരം പൊസസ്സീവ്നെസ്. അങ്ങനെ ഒതുക്കേണ്ടി വരും.
ഇനി അതാരവണമെന്ന ചോദ്യം ബാക്കി. മിക്കവാറും ഇത്തരം കേസുകളിൽ കാമുകിയായിരിക്കും 'തേപ്പുകാരി'. പെൺകുട്ടികൾ പെട്രോളൊഴിച്ചു കത്തിക്കുന്നില്ല എന്നു വെച്ചു അവർ മാത്രമാണ് ചതിക്കുന്നത് എന്നു പറയാൻ പറ്റില്ലല്ലോ! പറ്റിക്കപ്പെടുന്ന പെൺകുട്ടികൾ അതൊന്നും പറയുന്നില്ലെന്നു മാത്രം. ഇവിടെ എനിക്ക് വേണ്ടത് കൃഷ്ണയുടെ ശബ്ദമായിരുന്നു. അവളുടെ പ്രതികാരം ഒരിക്കൽ കൂടി അറിയിക്കണം. ഒരാളെങ്കിൽ ഒരാൾ മാത്രം വായിക്കട്ടെ. അയാളിലെങ്കിലും എന്റെ ചിന്തകൾ പതിയട്ടെ. അതായിരുന്നു ഉദ്ദേശം.
പിന്നീട് എന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു പ്രധാന പ്രശ്നം ആരുടെ കാഴ്ച്ചപ്പാടിൽ നിന്നു കൊണ്ടു എഴുതണം എന്നതായിരുന്നു. കൃഷ്ണയുടെ പക്ഷത്തു നിന്നുകൊണ്ട് എഴുതിയാൽ കയീന്റെ മനസ്സിലുള്ളത് എന്താണെന്ന് പുറത്തു കൊണ്ടു വരാൻ കഴിയില്ല. തിരിച്ചും അതുപോലെ തന്നെ. അവ്യക്തമായ കുറേ സംഭവങ്ങൾ അടുക്കി വയ്ക്കുന്നതിനേക്കാൾ, പറയാനുദ്ദേശിക്കുന്നത് ഞാൻ തന്നെ വ്യക്തമായി പറയുന്നതാണെന്നു തോന്നി. അങ്ങനെയാണ് ഒരു തേഡ് പേഴ്സണിൽ നോവൽ എഴുതാം എന്നു തീരുമാനിച്ചത്. പൂർണ്ണമായും കഥയ്ക്ക് പുറത്തു നിന്ന് കൊണ്ട്.
പക്ഷേ പിന്നീടെപ്പോഴോ ഞാൻ കഥയ്ക്കുള്ളിലേക്കു പോയതും, കഥയാകെ മാറിയതും ഞാനറിയാതെയായിരുന്നു.
തുടരും.....