Tuesday, 24 September 2019

മാ നിഷാദ

ഇങ്ങനെയുള്ള കഥകളിൽ സാധാരണ ഒരു വ്യക്തിയ്ക്ക് ആത്മാർത്ഥ പ്രണയമായിരിക്കും. അങ്ങനെയാണ് പറയുന്നത്. പക്ഷേ ആത്മാർത്ഥ പ്രണയമാണെങ്കിൽ താൻ സ്നേഹിക്കുന്നു എന്നു വാദിക്കുന്ന ആളെ കൊല്ലാൻ കഴിയുമോ? സംശയങ്ങൾ മരിക്കുന്നില്ല. എന്തൊക്കെയായാലും അങ്ങനെ ഒരു പരിവേഷം കഥയ്ക്കു കൊടുക്കാൻ തീരുമാനിച്ചു. പക്ഷേ അതിനെ ആത്മാർത്ഥ പ്രണയം എന്നു പറയാൻ എന്റെ മനസ്സാക്ഷി സമ്മതിക്കില്ല.
ഒരാൾക്ക് അല്പം ഗൗരവമേറിയ പ്രണയം. ഒരു തരം പൊസസ്സീവ്നെസ്. അങ്ങനെ ഒതുക്കേണ്ടി വരും.

ഇനി അതാരവണമെന്ന ചോദ്യം ബാക്കി. മിക്കവാറും ഇത്തരം കേസുകളിൽ കാമുകിയായിരിക്കും 'തേപ്പുകാരി'. പെൺകുട്ടികൾ പെട്രോളൊഴിച്ചു കത്തിക്കുന്നില്ല എന്നു വെച്ചു അവർ മാത്രമാണ് ചതിക്കുന്നത് എന്നു പറയാൻ പറ്റില്ലല്ലോ! പറ്റിക്കപ്പെടുന്ന പെൺകുട്ടികൾ അതൊന്നും പറയുന്നില്ലെന്നു മാത്രം. ഇവിടെ എനിക്ക് വേണ്ടത് കൃഷ്ണയുടെ ശബ്ദമായിരുന്നു. അവളുടെ പ്രതികാരം ഒരിക്കൽ കൂടി അറിയിക്കണം. ഒരാളെങ്കിൽ ഒരാൾ മാത്രം വായിക്കട്ടെ. അയാളിലെങ്കിലും എന്റെ ചിന്തകൾ പതിയട്ടെ. അതായിരുന്നു ഉദ്ദേശം.

പിന്നീട് എന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു പ്രധാന പ്രശ്നം ആരുടെ കാഴ്ച്ചപ്പാടിൽ നിന്നു കൊണ്ടു എഴുതണം എന്നതായിരുന്നു. കൃഷ്ണയുടെ പക്ഷത്തു നിന്നുകൊണ്ട് എഴുതിയാൽ കയീന്റെ മനസ്സിലുള്ളത് എന്താണെന്ന് പുറത്തു കൊണ്ടു വരാൻ കഴിയില്ല. തിരിച്ചും അതുപോലെ തന്നെ. അവ്യക്തമായ കുറേ സംഭവങ്ങൾ അടുക്കി വയ്ക്കുന്നതിനേക്കാൾ, പറയാനുദ്ദേശിക്കുന്നത് ഞാൻ തന്നെ വ്യക്തമായി പറയുന്നതാണെന്നു തോന്നി. അങ്ങനെയാണ് ഒരു തേഡ് പേഴ്സണിൽ നോവൽ എഴുതാം എന്നു തീരുമാനിച്ചത്. പൂർണ്ണമായും കഥയ്ക്ക് പുറത്തു നിന്ന് കൊണ്ട്. 

പക്ഷേ പിന്നീടെപ്പോഴോ ഞാൻ കഥയ്ക്കുള്ളിലേക്കു പോയതും, കഥയാകെ മാറിയതും ഞാനറിയാതെയായിരുന്നു.
  
                                             തുടരും.....

Wednesday, 18 September 2019

മാ നിഷാദ

ഇനി വേണ്ടിയിരുന്നത് ഒരു ആരംഭവും കഥയുടെ ഗതിയിൽ ഉണ്ടാകേണ്ട മാറ്റങ്ങളും ആയിരുന്നു. അവസാനം പെട്രോൾ ഒഴിച്ചു കത്തിക്കുന്നിടത്ത് കഥ അവസാനിക്കും.

കഥയിലെ നായികയും നായകനും എപ്പോൾ എവിടെ പരിചയപ്പെടണം? അതായിരുന്നു ആദ്യത്തെ ചോദ്യം.

കലാലയങ്ങളിലെയും ജോലിസ്ഥലത്തെയും പ്രണയം സ്ഥിരം കാഴ്ചയാണ്. മാത്രമല്ല അങ്ങനെയുള്ള പ്രണയങ്ങൾ അത്ര വേഗം നശിച്ചു പോകില്ല. പിരിയേണ്ടി വന്നാലും ഒരാളെ കൊല്ലുവാൻ തക്ക മാനസികാവസ്ഥ ഉണ്ടാകാൻ സാധ്യത കുറവായിരിക്കും. അപ്പോൾ പിന്നെ അവർ എങ്ങനെ പരിചയപ്പെടും എന്നാലോചിച്ച് ഞാൻ കിടന്നു. പതിയെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്തു. ഉണർന്നത് ആരോ ഒരാൾ ഫോൺ വിളിച്ചപ്പോഴാണ്. റോങ് നമ്പർ എന്നു പറഞ്ഞു ഫോൺ വച്ചു. പക്ഷേ ഉറങ്ങാൻ കിടന്നപ്പോൾ ആ റിങ്ടോൺ ചെവിയിൽ മുഴങ്ങുന്നതു പോലെ തോന്നി. ആരോ പറയുന്നതു പോലെ. ഇവിടെയാണ് ആരംഭിക്കേണ്ടത്.

അങ്ങനെ ഒടുവിൽ, ഒരു സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്ന രണ്ടു പേരുടെ കഥയായി എഴുതാം എന്നു വിചാരിച്ചു. ഒരു പ്രണയപ്രതികാര കഥയുടെ ഉത്തമ പശ്ചാത്തലം ഇന്റർനെറ്റ് ആണെന്നു തോന്നി. ടിക്ടോകും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഒരുപാട് പ്രണയങ്ങൾക്കു വഴിതെളിച്ചിട്ടുണ്ടല്ലോ. അതൊക്കെ ഒരു പരിധിവരെ പരാജയമായിരുന്നു താനും. അതാണ് ശരിയെന്ന് തോന്നി. അങ്ങനെ നിരന്തരമായ മെസ്സേജുകളിലൂടെ അവർ പരിചയപ്പെടുന്നു. പ്രണയത്തിലാകുന്നു.

അവിടെ നിന്നു തന്നെ നോവലിന് പേരും ലഭിച്ചു. വിരലുകൾ. ഹൃദയവും, ശ്വാസകോശവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ട അവയവം തലച്ചോറാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ആ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കുന്ന രീതിയിൽ നമ്മുടെ വിരലുകൾ ജോലി ചെയ്യുകയാണ്. കേവലം ആറിഞ്ച് മാത്രം വലിപ്പമുള്ള സ്ക്രീനിൽ. അങ്ങനെ സാമാന്യം ഭേദപ്പെട്ട ഒരു പേരും കിട്ടി.

ഇനി വേണ്ടത് കഥയുടെ ഗതിമാറ്റം ആണ്.  എന്തുകൊണ്ട് അവർ പിരിയണം??

                                   തുടരും

Tuesday, 10 September 2019

മാ നിഷാദ

ഭ്രാന്ത്.
രണ്ടക്ഷരം കൊണ്ട് ഈ അവസ്ഥയെ വിവരിക്കാനാവില്ല എന്നുറപ്പു തന്നെ. അനുഭവിച്ചിട്ടുള്ളവർക്കു മാത്രം മനസ്സിലാവുന്ന എന്തോ ഒന്ന്. അല്ലെങ്കിൽ അതിനുമപ്പുറം.അതെഴുതി വയ്ക്കാനാവില്ല. ഇനി എഴുതിയാൽ തന്നെ, അതു വായിക്കുന്നവർക്ക് മനസ്സിലായെന്നു വരില്ല.

'വിരലുകൾ' എന്ന എന്റെ നോവൽ നാളെ പ്രകാശനം ചെയ്യാൻ പോകുകയാണ്. ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് ഭ്രാന്ത് എത്ര വിചിത്രമാണ് എന്നെനിക്കു മനസ്സിലായത്.

'രക്തനിലം' കഴിഞ്ഞപ്പോഴാണ് പ്രസാധകർ പുതിയ നോവൽ എന്നോടാവശ്യപ്പെട്ടത്. ഒരു പ്രണയപ്രതികാര കഥ അവർ തന്നെ ആവശ്യപ്പെടുകയായിരുന്നു. പെട്രോളും ഡീസലുമൊക്കെ കേവലം വാഹനങ്ങളിൽ മാത്രമല്ലല്ലോ ഇന്നത്തെ യുവാക്കൾ ഉപയോഗിക്കുന്നത്. അങ്ങനെ ഒരു വിഷയം എഴുത്തിനായി തിരഞ്ഞെടുക്കുകയും അവരുമായി കരാറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു.
പക്ഷേ പ്രണയം എനിക്ക് അറിയില്ല. അറിയില്ലായിരുന്നു എന്നു പറയുന്നതാകും ശരി. ഇപ്പോൾ ബോധ്യമുണ്ട്, പ്രണയമെന്ന് പറഞ്ഞ് നമുക്ക് ചുറ്റും കാണുന്നത് പ്രണയമല്ല പ്രഹസനമാണെന്ന്. ഒരർത്ഥം വരെ അതു ഭ്രാന്താണെന്ന്.

കുറേ നേരം ആലോചിച്ചു. എന്തെഴുതാനാണ്? കഥാപാത്രങ്ങൾ വേണം. നല്ലൊരു അവസാനം ഉണ്ടാകണം. വായിക്കുന്നവരുടെ ചിന്തകൾ കൊണ്ടുവരാൻ കഴിയണം. ഭാരിച്ച ജോലി തന്നെ.
'രക്തനില'ത്തിൽ യൂദാസായിരുന്നു നായകൻ. പൂർണമായും ബൈബിൾ ആസ്പദമാക്കി എഴുതിയ ഒരു നോവൽ. പക്ഷേ വായിച്ചശേഷം ഒരുപാട് ആളുകൾ അത് ഇഷ്ടമായെന്ന് പറഞ്ഞു. തോറ്റു പോയവന്റെ കഥയല്ലേ. "കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിങ്..." ഇവരൊക്കെയാണല്ലോ ഇപ്പോൾ എല്ലാവരുടെയും ഹീറോസ്. ജയിച്ചു എന്നു പറയാൻ ആർക്കും കഴിയുന്നില്ല. അത്രയ്ക്ക് വലിയ മത്സരങ്ങൾ അല്ലേ നമുക്കു ചുറ്റും നടക്കുന്നത്. മാത്രമല്ല ഞാനും ഒരു വലിയ പരാജയമാണ്. അതുകൊണ്ട് തന്നെ ഈ കഥയിലും തോറ്റുപോയവരാകട്ടെ പ്രധാന കഥാപാത്രങ്ങൾ. പ്രണയകഥയിലെ നായികയെയും നായകനെയും കണ്ടെത്താൻ കുറച്ചൊന്നു ബുദ്ധിമുട്ടേണ്ടി വന്നു. അവരുടെ ജീവിതത്തിന്റെ എന്തെങ്കിലും ഒരു ഭാഗം കഥയിലുണ്ടാവണമെന്നു എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒടുവിൽ കണ്ടെത്തി. സഹോദരന്റെ കൊലയാളിയായ കയീനും, അഞ്ചു പേരുടെ ഭാര്യയായ പാഞ്ചാലി എന്ന കൃഷ്ണയും. എപ്പോഴും അവരുടെ ഈ ഒരു വശം മാത്രമാണ് നല്ലൊരു ശതമാനം ആളുകളും കാണുന്നത്..
                                                      തുടരും

NB: ഞാനുമായോ എനിക്കറിയാവുന്നവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. ഇനി അഥവാ തോന്നുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രം.

Sunday, 8 September 2019

പിശാച്

അരികിലുണ്ടായിരുന്നുവെങ്കിലും നീ
ആയിരം കാതങ്ങളകലെയെന്നു തോന്നി.
പറയുവാൻ നൂറു വാക്കുണ്ടായിരുന്നെങ്കിലും,
അരികിൽ ഞാൻ മിണ്ടാതൊതുങ്ങിപ്പോയി.
പറയുവാനായി കരുതിയ വാക്കുകൾ
കോതിയൊതുക്കട്ടെ ഞാൻ.

മൃഗമായിരുന്നന്നു ഘോരമാം വനമതിൽ.
കാട്ടുതീ പോലെ പടർന്നു നീ വന്നെന്റെ
ഹൃദയത്തിൻ കോണിൽ സ്ഥാനം പിടിച്ചു.
ആരുമെടുക്കാതിരിക്കാനായ് ഞാനത്
മേഘത്തിൻ മീതെ ഒളിപ്പിച്ചു വച്ചു.
മേഘമുറഞ്ഞ് മഴയായി പെയ്തപ്പോൾ
താഴെവീണായിരം കഷണങ്ങളായി.
പിന്നെ ഞാൻ മനുഷ്യനല്ല. മൃഗവുമല്ല.
ഓർക്കുക, പിന്നെ ഞാനാരായിരിക്കും?

A Wall in Madras