Tuesday, 10 September 2019

മാ നിഷാദ

ഭ്രാന്ത്.
രണ്ടക്ഷരം കൊണ്ട് ഈ അവസ്ഥയെ വിവരിക്കാനാവില്ല എന്നുറപ്പു തന്നെ. അനുഭവിച്ചിട്ടുള്ളവർക്കു മാത്രം മനസ്സിലാവുന്ന എന്തോ ഒന്ന്. അല്ലെങ്കിൽ അതിനുമപ്പുറം.അതെഴുതി വയ്ക്കാനാവില്ല. ഇനി എഴുതിയാൽ തന്നെ, അതു വായിക്കുന്നവർക്ക് മനസ്സിലായെന്നു വരില്ല.

'വിരലുകൾ' എന്ന എന്റെ നോവൽ നാളെ പ്രകാശനം ചെയ്യാൻ പോകുകയാണ്. ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് ഭ്രാന്ത് എത്ര വിചിത്രമാണ് എന്നെനിക്കു മനസ്സിലായത്.

'രക്തനിലം' കഴിഞ്ഞപ്പോഴാണ് പ്രസാധകർ പുതിയ നോവൽ എന്നോടാവശ്യപ്പെട്ടത്. ഒരു പ്രണയപ്രതികാര കഥ അവർ തന്നെ ആവശ്യപ്പെടുകയായിരുന്നു. പെട്രോളും ഡീസലുമൊക്കെ കേവലം വാഹനങ്ങളിൽ മാത്രമല്ലല്ലോ ഇന്നത്തെ യുവാക്കൾ ഉപയോഗിക്കുന്നത്. അങ്ങനെ ഒരു വിഷയം എഴുത്തിനായി തിരഞ്ഞെടുക്കുകയും അവരുമായി കരാറിൽ ഒപ്പ് വയ്ക്കുകയും ചെയ്തു.
പക്ഷേ പ്രണയം എനിക്ക് അറിയില്ല. അറിയില്ലായിരുന്നു എന്നു പറയുന്നതാകും ശരി. ഇപ്പോൾ ബോധ്യമുണ്ട്, പ്രണയമെന്ന് പറഞ്ഞ് നമുക്ക് ചുറ്റും കാണുന്നത് പ്രണയമല്ല പ്രഹസനമാണെന്ന്. ഒരർത്ഥം വരെ അതു ഭ്രാന്താണെന്ന്.

കുറേ നേരം ആലോചിച്ചു. എന്തെഴുതാനാണ്? കഥാപാത്രങ്ങൾ വേണം. നല്ലൊരു അവസാനം ഉണ്ടാകണം. വായിക്കുന്നവരുടെ ചിന്തകൾ കൊണ്ടുവരാൻ കഴിയണം. ഭാരിച്ച ജോലി തന്നെ.
'രക്തനില'ത്തിൽ യൂദാസായിരുന്നു നായകൻ. പൂർണമായും ബൈബിൾ ആസ്പദമാക്കി എഴുതിയ ഒരു നോവൽ. പക്ഷേ വായിച്ചശേഷം ഒരുപാട് ആളുകൾ അത് ഇഷ്ടമായെന്ന് പറഞ്ഞു. തോറ്റു പോയവന്റെ കഥയല്ലേ. "കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിങ്..." ഇവരൊക്കെയാണല്ലോ ഇപ്പോൾ എല്ലാവരുടെയും ഹീറോസ്. ജയിച്ചു എന്നു പറയാൻ ആർക്കും കഴിയുന്നില്ല. അത്രയ്ക്ക് വലിയ മത്സരങ്ങൾ അല്ലേ നമുക്കു ചുറ്റും നടക്കുന്നത്. മാത്രമല്ല ഞാനും ഒരു വലിയ പരാജയമാണ്. അതുകൊണ്ട് തന്നെ ഈ കഥയിലും തോറ്റുപോയവരാകട്ടെ പ്രധാന കഥാപാത്രങ്ങൾ. പ്രണയകഥയിലെ നായികയെയും നായകനെയും കണ്ടെത്താൻ കുറച്ചൊന്നു ബുദ്ധിമുട്ടേണ്ടി വന്നു. അവരുടെ ജീവിതത്തിന്റെ എന്തെങ്കിലും ഒരു ഭാഗം കഥയിലുണ്ടാവണമെന്നു എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഒടുവിൽ കണ്ടെത്തി. സഹോദരന്റെ കൊലയാളിയായ കയീനും, അഞ്ചു പേരുടെ ഭാര്യയായ പാഞ്ചാലി എന്ന കൃഷ്ണയും. എപ്പോഴും അവരുടെ ഈ ഒരു വശം മാത്രമാണ് നല്ലൊരു ശതമാനം ആളുകളും കാണുന്നത്..
                                                      തുടരും

NB: ഞാനുമായോ എനിക്കറിയാവുന്നവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. ഇനി അഥവാ തോന്നുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രം.

No comments:

Post a Comment

A Wall in Madras