Wednesday, 16 October 2019

മാ നിഷാദ

എഴുതിയ ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നത് ഒരു പതിവായി. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന സംശയം എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ എപ്പോഴോ ഞാനതിന്റെ ബാക്കി എഴുതിത്തുടങ്ങി. വീണ്ടും പറയട്ടെ ഒന്നും മനപൂർവം ആയിരുന്നില്ല.
[ അടുത്ത ദിവസം രാവിലെ അവൾ വീണ്ടും ഫോൺ എടുത്തു നോക്കി. പക്ഷേ കയീന്റെ മെസ്സേജ് ഒന്നുമുണ്ടായിരുന്നില്ല. ബസിലിരുന്ന് അവൾ ആലോചിച്ചതു മുഴുവൻ അവനെക്കുറിച്ചായിരുന്നു. അയാൾ ആരാണ്? അവളുടെ അക്കൌണ്ട് എന്തിന്, എങ്ങനെ അയാൾ കണ്ടുപിടിച്ചു? എന്തിനു തനിക്കു മെസ്സേജ് അയച്ചു? ഇങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു അവളുടെ മനസ്സു നിറയെ. എല്ലാത്തിനും ഇന്നൊരു മറുപടി കണ്ടെത്തണം.

സെന്റ് ജോസഫ്സ് ടെക്സ്റ്റയിൽസിനു മുന്നിലുളള സ്റ്റോപ്പിൽ അവളിറങ്ങി. അവിടെയുണ്ടായിരുന്ന എല്ലാ മുഖങ്ങളിലും കണ്ണോടിച്ചു. പക്ഷേ അവളുടെ കാഴ്ചപ്പാടിലുള്ള കയീനെയോ, സഞ്ജയെയോ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
രാവിലെ വലിയ തിരക്കില്ലായിരുന്നു. അവൾ ഫോണെടുത്തു സഞ്ജയ്ക്കു മെസ്സേജ് അയയ്ക്കാൻ തുടങ്ങി.
            "ആരാണെന്നു പറയൂ പ്ലീസ്.   
             മനസ്സിലാവുന്നില്ല."
"കണ്ടുപിടിക്ക്"
            "പറഞ്ഞില്ലെങ്കിൽ ഞാനിനി ചാറ്റ്
             ചെയ്യത്തില്ല."
"നേരെ കാണുന്ന സ്റ്റുഡിയോയിലേക്കു നോക്ക്. ഞാനവിടെയുണ്ട്."

അവൾ നോക്കിയപ്പോൾ അവൻ കയ്യെടുത്തു കാണിച്ചു. അവൾ വീണ്ടും മെസ്സഞ്ജർ ഓപൺ ചെയ്തു.
             "നിന്റെ പേര് സഞ്ജയ്
              എന്നായിരുന്നോ?"
"അതെന്താ എനിക്കു സഞ്ജയ് എന്നു
പേരു വരാൻ പാടില്ലേ?"

അങ്ങനെ ആ മെസ്സേജിങ് നീണ്ടു നീണ്ടു പോയി.
അവൻ അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. അവരുടെ സൌഹൃദം പ്രണയമായി മാറി. അവർ പോലുമറിയാതെ.]

പക്ഷേ പ്രണയിച്ചത് കൃഷ്ണയും സഞ്ജയുമായിരുന്നില്ല. ഞാനും കയീനുമായിരുന്നു. ആ കഥാപാത്രം എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഞാൻ പോലുമറിയാതെ എനിക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു. അവനെ എന്റേതു മാത്രമാക്കണമെന്നൊരു തോന്നൽ എന്നിൽ നിഴലിച്ചു. അതിന് അവളെ കൊല്ലേണ്ടത് ആവശ്യമായിരുന്നു. തീരുമാനിച്ച കഥയിൽ നിന്നും ഒരുപാട് ദൂരെ.
                           തുടരും..

No comments:

Post a Comment

A Wall in Madras