ഇനി വേണ്ടിയിരുന്നത് ഒരു ആരംഭവും കഥയുടെ ഗതിയിൽ ഉണ്ടാകേണ്ട മാറ്റങ്ങളും ആയിരുന്നു. അവസാനം പെട്രോൾ ഒഴിച്ചു കത്തിക്കുന്നിടത്ത് കഥ അവസാനിക്കും.
കഥയിലെ നായികയും നായകനും എപ്പോൾ എവിടെ പരിചയപ്പെടണം? അതായിരുന്നു ആദ്യത്തെ ചോദ്യം.
കലാലയങ്ങളിലെയും ജോലിസ്ഥലത്തെയും പ്രണയം സ്ഥിരം കാഴ്ചയാണ്. മാത്രമല്ല അങ്ങനെയുള്ള പ്രണയങ്ങൾ അത്ര വേഗം നശിച്ചു പോകില്ല. പിരിയേണ്ടി വന്നാലും ഒരാളെ കൊല്ലുവാൻ തക്ക മാനസികാവസ്ഥ ഉണ്ടാകാൻ സാധ്യത കുറവായിരിക്കും. അപ്പോൾ പിന്നെ അവർ എങ്ങനെ പരിചയപ്പെടും എന്നാലോചിച്ച് ഞാൻ കിടന്നു. പതിയെ ഉറക്കത്തിലേക്കു വഴുതി വീഴുകയും ചെയ്തു. ഉണർന്നത് ആരോ ഒരാൾ ഫോൺ വിളിച്ചപ്പോഴാണ്. റോങ് നമ്പർ എന്നു പറഞ്ഞു ഫോൺ വച്ചു. പക്ഷേ ഉറങ്ങാൻ കിടന്നപ്പോൾ ആ റിങ്ടോൺ ചെവിയിൽ മുഴങ്ങുന്നതു പോലെ തോന്നി. ആരോ പറയുന്നതു പോലെ. ഇവിടെയാണ് ആരംഭിക്കേണ്ടത്.
അങ്ങനെ ഒടുവിൽ, ഒരു സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്ന രണ്ടു പേരുടെ കഥയായി എഴുതാം എന്നു വിചാരിച്ചു. ഒരു പ്രണയപ്രതികാര കഥയുടെ ഉത്തമ പശ്ചാത്തലം ഇന്റർനെറ്റ് ആണെന്നു തോന്നി. ടിക്ടോകും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഒരുപാട് പ്രണയങ്ങൾക്കു വഴിതെളിച്ചിട്ടുണ്ടല്ലോ. അതൊക്കെ ഒരു പരിധിവരെ പരാജയമായിരുന്നു താനും. അതാണ് ശരിയെന്ന് തോന്നി. അങ്ങനെ നിരന്തരമായ മെസ്സേജുകളിലൂടെ അവർ പരിചയപ്പെടുന്നു. പ്രണയത്തിലാകുന്നു.
അവിടെ നിന്നു തന്നെ നോവലിന് പേരും ലഭിച്ചു. വിരലുകൾ. ഹൃദയവും, ശ്വാസകോശവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ട അവയവം തലച്ചോറാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ആ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കുന്ന രീതിയിൽ നമ്മുടെ വിരലുകൾ ജോലി ചെയ്യുകയാണ്. കേവലം ആറിഞ്ച് മാത്രം വലിപ്പമുള്ള സ്ക്രീനിൽ. അങ്ങനെ സാമാന്യം ഭേദപ്പെട്ട ഒരു പേരും കിട്ടി.
ഇനി വേണ്ടത് കഥയുടെ ഗതിമാറ്റം ആണ്. എന്തുകൊണ്ട് അവർ പിരിയണം??
തുടരും
സൂപ്പറാണ്...😍
ReplyDelete